കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്.
ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി 20 ഒരു രാഷ്ട്രീയ പാർട്ടിയേക്കാൾ സാബു ജേക്കബിന്റെ വ്യക്തിപരമായ താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംവിധാനമാണെന്നും അഖിൽ പറഞ്ഞു.
സീറ്റ് സംബന്ധിച്ച വാഗ്ദാനങ്ങളെ കുറിച്ച് സാബു ജേക്കബുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളുടെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ അവകാശപ്പെട്ടു. തനിക്ക് വാഗ്ദാനം ചെയ്ത സീറ്റിൽ പിന്നീട് മറ്റൊരാളെ സ്ഥാനാർഥിയാക്കിയെന്നും, തുടർന്ന് ഉണ്ടായ ചർച്ചകളിലും തനിക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് മത്സരത്തിനായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതായും അഖിൽ വെളിപ്പെടുത്തി. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ആവശ്യപ്പെട്ടെങ്കിലും മാസങ്ങളായി യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജനകീയ വിഷയങ്ങളിൽ ഇടപെടാൻ ആവശ്യപ്പെട്ടിട്ടും പാർട്ടി നേതൃത്വം പ്രതികരിക്കാറില്ലെന്നും, നിരവധി പ്രവർത്തകർക്കും സമാനമായ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അഖിൽ മാരാർ ആരോപിച്ചു. പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തന രീതികളിൽ കടുത്ത അതൃപ്തിയാണ് രാജിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അഖിൽ മാരാറിന്റെ ആരോപണങ്ങളോട് ട്വന്റി 20 നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.















