ലോക ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും വിവാഹിതരായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇരുവരുടെയും വിവാഹ ഉടമ്പടി ശ്രദ്ധ നേടുന്നു. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, “സെപ്പറേഷൻ ഓഫ് പ്രോപ്പർട്ടി” എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് റൊണാൾഡോയ്ക്കും ജോർജിനയ്ക്കും അവരുടെ വ്യക്തിഗത സ്വത്തുക്കളിലും നിക്ഷേപങ്ങളിലും പൂർണ അവകാശം തുടരും. വിവാഹത്തിന് മുമ്പോ ശേഷമോ സമ്പാദിക്കുന്ന സ്വത്തുക്കൾ സ്വമേധയാ പങ്കിടപ്പെടില്ലെന്നും കരാറിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ഭാവിയിൽ ഇരുവരും വേർപിരിയുന്ന സാഹചര്യം ഉണ്ടായാൽ ജോർജിനയ്ക്ക് പ്രതിമാസം ഏകദേശം ഒരു ലക്ഷം യൂറോ പെൻഷൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സ്പെയിനിലെ മാഡ്രിഡിലുള്ള ദമ്പതികളുടെ ആഡംബര വസതിയുടെ ഉടമസ്ഥാവകാശവും ജോർജിനയ്ക്കായിരിക്കുമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവാഹശേഷവും പേരുകളിൽ മാറ്റം വരുത്തില്ലെന്ന വ്യവസ്ഥയും കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹ വാർത്തയേക്കാൾ കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ ഈ സാമ്പത്തിക ഉടമ്പടിയിലെ പ്രത്യേക വ്യവസ്ഥകളാണ്.















